Saturday, October 30, 2010

ഇനിയും മരിക്കാനിരിക്കുന്ന കവികളോട്‌

ഒരു വെടിയൊച്ചക്കു ഞാന്‍ കാതോര്‍ക്കുന്നു
തെരുവിന്‍റെ ആരവങ്ങള്‍ മാറ്റൊലിക്കൊണ്ട
എന്‍റെ കര്‍ണ്ണപുടങ്ങളില്‍
അതു വന്നു പതിക്കുമ്പൊഴെങ്കിലും
എനിക്കു തിരിച്ചറിയാമല്ലോ
എന്‍റെ സ്വാതന്ത്ര്യം
നിങ്ങളെനിക്കു തിരികെ നല്‍കിയെന്ന്
വെയിലു തിന്നഗ്നിതുപ്പിയ എന്‍റെ
സിരകളിലിനിമേല്‍ ലഹരി നുരയില്ലയെങ്കിലും
പ്രഹരമേല്‍‍പ്പിക്കുമെന്‍ വാക്കുകള്‍
ബാക്കിയുള്ളവ പകരുന്നു
ഇനിയും മരിക്കാനിരിക്കുന്ന കവികളേ
കരുതിയിരിക്കുക... സര്‍ക്കാരിനെ
ജീവനെടുക്കുന്ന യന്ത്രവും പേറി അവര്‍ വരും
നിങ്ങള്‍ മരിക്കുമ്പോള്‍
മരിക്കാത്ത കവിതകള്‍ ചിറകു വീശിപ്പറക്കുന്ന
വിഹായസ്സിലേക്ക്...
ഒന്ന് രണ്ട് മൂന്ന്... എണ്ണിയെണ്ണി നിറയൊഴിക്കുവാന്‍
കവിതകള്‍ ഇനിയും അവശേഷിക്കുമെങ്കില്‍
അടുത്ത കവിയുടെ മരണം വരെ അവര്‍ കാത്തിരിക്കും...

© ജയകൃഷ്ണന്‍ കാവാലം

തീപ്പുഴ

ഞാന്‍ മരുഭൂമിയുടെ അടിയിലൂടെ
തീപ്പുഴയായി ഒഴുകുന്നുണ്ട്
മണ്ണിലാഴുന്ന ഒട്ടകക്കുളമ്പുകള്‍
എന്‍റെ നെഞ്ചിനെ വല്ലാതെ ഞെരുക്കുന്നുണ്ട്
പരിഭവമില്ലാത്ത എന്‍റെ വേദനകള്‍ക്ക്
ഒരു വരള്‍ച്ചയുടെ സൌന്ദര്യമുണ്ട്
എങ്കിലും എന്നിലെ ഓരോ തുള്ളിയും
കടലേ കടലേ എന്ന് തപിക്കുന്നു
അഗ്നിവാഹിനിയെങ്കിലും
ഓരോ പുഴകള്‍ക്കുമില്ലേ
കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...

© ജയകൃഷ്ണന്‍ കാവാലം